Dienstag, 22. September 2015


വാഴപ്പള്ളിയുടെ   പ്രിയപുത്രൻ ആനന്ദക്കുട്ടന് ആദരാഞ്ജലികൾ! 

 കൊച്ചി∙ പ്രശസ്ത ഛായാഗ്രാഹകന്‍ യു.ആര്‍.ആനന്ദക്കുട്ടന്‍ (61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു.

1954ല്‍ ചങ്ങനാശേരിയില്‍ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായാണ് ആനന്ദക്കുട്ടന്‍റെ ജനനം. മൂന്നുറോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ച ആനന്ദക്കുട്ടന്‍ മലയാളത്തിലെ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി. 1977ല്‍ പുറത്തിറങ്ങിയ മനസിലൊരു മയില്‍ ആണ് ആദ്യ ചിത്രം.

ആനന്ദക്കുട്ടന്‍റെ മരണവിവരമറിഞ്ഞ് സംവിധായകന്‍ സിബിമലയില്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി. ആനന്ദക്കുട്ടന്‍റെ മൃതദേഹം നാളെ രാവിലെ 10ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും. 


 

കാഴ്ചകൾക്കും ക്യാമറകൾക്കും ഒപ്പം യാത്രചെയ്ത കുട്ടൻ

കൊച്ചി∙ നാല് പതിറ്റാണ്ടു കാലം ജനപ്രിയ മലയാള സിനിമയുടെ കയറ്റിറക്കങ്ങളുടെ ഒപ്പം നടന്നാണ് ആനന്ദക്കുട്ടൻ ഒാർമകളിലേക്ക് മടങ്ങുന്നത്. മുന്നൂറിനടുത്തെത്തിയ സിനിമകളിലൂടെ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചെന്ന റെക്കോർഡും ആനന്ദക്കുട്ടന് സ്വന്തം.

ക്യാമറാകാഴ്ചകൾക്കും ക്യാമറകൾക്കും ഒപ്പമുള്ള ആ യാത്രയ്ക്ക് അറുപതുകളുടെ ആദ്യം ചങ്ങനാശ്ശേരിയിൽ നിന്നാണ് തുടക്കമായത്. മന്നത്ത് പത്മനാഭൻ മരിച്ചപ്പോൾ ആയിരങ്ങൾ അണിചേർന്ന വിലാപയാത്ര ക്യാമറയിൽ പകർത്തിയ എട്ടാം ക്ലാസുകാരൻ, പിൽക്കാലത്ത് മലയാള സിനിമയുടെ പിന്നണിയിൽ ഇടതടവില്ലാതെ കൺപാർത്തു. ജഗതി കഴിഞ്ഞാൽ പിന്നെ തിരക്ക് കുട്ടനാണെന്ന് ഒരുകാലത്ത് സിനിമാസുഹൃത്തുക്കൾ കളിപറഞ്ഞത് കാര്യമായായിരുന്നു. ക്യാമറയുടെ ഒപ്പമല്ലാതെ ആനന്ദക്കുട്ടനെ ആരും കണ്ടതേയില്ല. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള ഒാട്ടമായിരുന്നു ആ ജീവിതം. തൊണ്ണൂറുകളുടെ ആദ്യം വർഷത്തിൽ പന്ത്രണ്ട് സിനിമകൾക്ക് വരെ ആനന്ദക്കുട്ടന്റെ കണ്ണിലൂടെ മലയാളം കണ്ടു.

പഴയ മദ്രാസും രാമചന്ദ്രബാബുവിന്റെ കളരിയുമൊക്കെ കറങ്ങിത്തിരിഞ്ഞ് എഴുപതുകളുടെ അവസാനം സ്വതന്ത്ര ഛായാഗ്രാഹകന്റെ കസേരയിൽ ഇരിപ്പ് തുടങ്ങി. അപ്പുണ്ണിയും മണിവത്തൂരിലെ ആയിരം ശിവരാത്രികളും സദയവും തുടങ്ങി മണിചിത്രത്താഴ്, ഹിസ് ൈഹനസ് അബ്ദുള്ള, ഭരതം, ആകാശദൂത്, ക്രോണിക് ബാച്ചിലർ... അങ്ങനെ നീണ്ടു ആ നിര. എണ്ണത്തിൽ മാത്രമല്ല സിനിമയുടെ വൈവിധ്യത്തിലും ആ പട്ടിക റെക്കോർഡുകളുടെ ഒപ്പം നടക്കും. പ്രേം നസീറിൽ തുടങ്ങി ഫഹദ് ഫാസിൽ വരെ നീണ്ട തലമുറക്കണക്കും സിനിമാക്കാരുടെ പ്രിയപ്പെട്ട കുട്ടനുമുന്നിൽ തല കുനിക്കും.

ഒടുവിൽ വയസ്സ് അറുപത് കടന്ന നേരത്തും വിശ്രമമെന്ന വാക്കിനെ അകലെ നിർത്തി, ജോലിയെ പ്രണയിച്ച ഇൗ സൗമ്യൻ ക്യാമറയിലേക്ക് കൺപാർത്ത് തന്നെയാണ് മടങ്ങുന്നതും. പൂർത്തിയാകാത്ത സ്വപ്നങ്ങളും പറഞ്ഞുതീരാത്ത സൗഹൃദങ്ങളും ബാക്കിയാക്കിയാണ് ആ യാത്രയെന്നു മാത്രം. 


കുറെക്കാലം മുൻപു നെടുമുടി വേണുവിനൊപ്പം ആനന്ദക്കുട്ടൻ ലണ്ടനിലെത്തി. സിനിമക്കാരാണെന്നും കുട്ടൻ ഛായാഗ്ര...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html
 
കുട്ടൻ എന്ന സൗമ്യച്ഛായ


by ഫാസിൽ ...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html

കുറെക്കാലം മുൻപു നെടുമുടി വേണുവിനൊപ്പം ആനന്ദക്കുട്ടൻ ലണ്ടനിലെത്തി. സിനിമക്കാരാണെന്നും കുട്ടൻ ഛായാഗ്രാഹകനാണെന്നും മനസ്സിലായപ്പോൾ എത്ര സിനിമ ചെയ്തുവെന്ന് അവിടെയുള്ള ചിലർ ചോദിച്ചു. നൂറിനുമേൽ സിനിമകൾക്കു ക്യാമറ ചെയ്തുവെന്നു പറഞ്ഞപ്പോൾ (ഇന്നത്തെ കണക്ക് അതിലുമെത്രയോ കൂടുതലാണ്) അവർ കരുതിയതു സ്റ്റിൽ ക്യാമറാമാൻ ആണെന്നാണ്. സിനിമറ്റോഗ്രഫർ ആണെന്നു പറഞ്ഞത് അവർക്കു വിശ്വസിക്കാനായില്ല.

നെടുമുടി വേണുതന്നെയാണ് ഇക്കഥ പറഞ്ഞത്. ഇക്കണക്കിനുപോയാൽ കുട്ടൻ ഗിന്നസ് റെക്കോർഡ് നേടുമെന്ന് ആ തിരക്കിട്ട സിനിമക്കാരനെ കണ്ടാൽ ആരും പറയുമായിരുന്നു. ഞാൻ നവോദയയുടെ ‘തീക്കടൽ’ എന്ന സിനിമയുടെ സഹസംവിധായകനായിരുന്നപ്പോഴാണു കുട്ടനെ പരിചയപ്പെടുന്നത്. അന്നു കുട്ടന് 25 വയസ്സു കാണും. ക്യാമറ പഠിച്ചിട്ടില്ല. കോളജിൽനിന്നു നേരെ സിനിമയിലേക്കു വരികയാണ്.

രാമചന്ദ്രബാബുവിന്റെ സഹായിയായശേഷം സ്വതന്ത്ര ഛായാഗ്രാഹകനായ കുട്ടൻ പ്രേംനസീർ മുതൽ ഫഹദ് ഫാസിൽ വരെ നാലു തലമുറയ്ക്കൊപ്പം പ്രവർത്തിച്ചു. എന്നും അതതു കാലത്തെ സാങ്കേതികവിദ്യ പഠിച്ചു പ്രയോഗിച്ച് തന്റെ മേഖലയിൽ മികവു പുലർത്താൻ കുട്ടനു കഴിഞ്ഞു. ഇത്ര നീണ്ടകാലം സിനിമയിൽ സജീവമായിരുന്നിട്ടും കുട്ടൻ ഒരിക്കലും ഗോസിപ്പ‍ുകളിൽപ്പെട്ടില്ല.

മൂന്നു പതിറ്റാണ്ടു സിനിമയിൽ നിന്നിട്ടും കുട്ടന് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. ഛായാഗ്രഹണത്തിൽ കുട്ടനു വെല്ലുവിളിയാകുന്ന ചിത്രങ്ങൾ ആരും നൽകിയില്ല. കഥയ്ക്കും കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്ന സംവിധായകരോടൊപ്പമാണു കുട്ടൻ പ്രവർത്തിച്ചിട്ടുള്ളത്. പക്ഷേ, കുട്ടന് ഏത് അവാർഡിനെക്കാളും മികച്ച ഒരു അവാർഡ് കിട്ടി – ക്യാമറാമാൻ വേണുവിന്റെ അഭിനന്ദനമായിരുന്നു അത്. ‘പൂവിനു പുതിയ പ‍ൂന്തെന്നൽ’ മുതൽ ‘ലിവിങ് ടുഗദർ’ വരെയുള്ള എന്റെ സിനിമകളിൽ ‘മണിച്ചിത്രത്താഴ്’ ഒഴികെയുള്ളവയുടെ ഛായാഗ്രാഹകൻ കുട്ടനാണ്. ‘മണിച്ചിത്രത്താഴി’ൽ പ്രധാന ക്യാമറാമാൻ വേണു. രണ്ടാം യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തതു കുട്ടനും സണ്ണി ജോസഫും.

സിനിമയുടെ അവസാനവട്ട ജോലികൾ നടക്കുമ്പോൾ വേണു എന്നോടു പറഞ്ഞു: ആനന്ദക്കുട്ടൻ എടുത്ത പല സീനുകളും ഞാൻ എടുത്തതിനെക്കാൾ മനോഹരമായിട്ടുണ്ട്. ഈ വാക്കുകൾ മനസ്സിൽ കിടന്നതിനാൽ അടുത്ത സിനിമയായ മാനത്തെ വെള്ളിത്തേരിന്റെ ചിത്രീകരണസമയത്തു ഞാൻ കുട്ടനെ ഇഷ്ടമുള്ള ക്യാമറയും ലൈറ്റപ്പും ഉപയോഗിക്കാനും ഇഷ്ടമുള്ള രീതിയിൽ ചിത്രീകരിക്കാനും അനുവദിച്ചു. ചുരുക്കത്തിൽ, കുട്ടൻ പൂണ്ടുവിളയാടി. സിനിമ വലിയ ഹിറ്റായില്ല.

പക്ഷേ, അതിന്റെ ക്യാമറാമികവ് എല്ലാവരും അംഗീകരിച്ചു. അച്ചടക്കം, അർപ്പണം, സമയനിഷ്ഠ തുടങ്ങിയ പല കാര്യങ്ങളിലും പുതിയ തലമുറയ്ക്ക് അദ്ദേഹം മാതൃകയാണ്. നിരീക്ഷണപാടവമാണു മറ്റൊരു കാര്യം. ക്യാമറയ്ക്കു പിന്നിൽ നിൽക്കുന്ന കുട്ടൻ സെറ്റിലെ ചെറുതും വലുതുമായ ഓരോ കാര്യവും കൃത്യമായി അറിയും. അത് എനിക്ക് ഇപ്പോഴും അദ്ഭുതമാണ്.  മാനുഷികമായി ഓരോരുത്തരോടും പുലർത്തുന്ന അടുപ്പമാണ് ഇത്രയധികം സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് അവസരമൊരുക്കിയത്.

അദ്ദേഹത്തെപ്പോലൊരു ക്യാമറാമാൻ ഇല്ലായിരുന്നെങ്കിൽ ഹരികൃഷ്ണൻസ് എന്ന സിനിമ ഉണ്ടാക‍ുമായിരുന്നില്ല. മമ്മൂട്ടിയെയും മോഹൻലാലിനെയുംപോലെ രണ്ട് ഇതിഹാസതാരങ്ങളെ ഫ്രെയിമിൽ കൊണ്ടുവരുമ്പോൾ തുല്യപ്രാധാന്യം നൽകാനായത് ഛായാഗ്രഹണത്തിന്റെ മികവുകൊണ്ടുകൂടിയാണ്.

അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഏതാനും മാസം മുൻപു ചെന്നപ്പോഴാണ് അവസാനമായി തമ്മിൽ കണ്ടത്. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികളി’ൽ മാത്രമാണ് ഒഎൻവി സാർ എന്റെ സിനിമയ്ക്കുവേണ്ടി പാട്ടെഴുതിയത്. ആ ചിത്രത്തിൽ ആനന്ദക്കുട്ടനായിരുന്നു ക്യാമറ. ഇരുവരുടെയും വിയോഗവാർത്ത അടുത്തടുത്ത ദിവസങ്ങളിൽ കേട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും.


കുറെക്കാലം മുൻപു നെടുമുടി വേണുവിനൊപ്പം ആനന്ദക്കുട്ടൻ ലണ്ടനിലെത്തി. സിനിമക്കാരാണെന്നും കുട്ടൻ ഛായാഗ്ര...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html
by ഫാസിൽ ...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html
by ഫാസിൽ ...

Read more at: http://www.manoramaonline.com/news/editorial/fasil-remembers-anandakuttan.html

കോളജ്കാലം മുതലേ വിലപ്പെട്ട സൗഹൃദം

അന്തരിച്ച ക്യാമറാമാൻ ആനന്ദക്കുട്ടനെ സംവിധായകൻ സിബി മലയിൽ അനുസ്മരിക്കുന്നു.

എന്റെ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതു സദയമാണ്. ആ സിനിമ മനോഹരമാക്കാൻ സഹായിച്ച മുഖ്യഘടകം ആനന്ദക്കുട്ടൻ എന്ന ക്യാമറാമാനാണ്. കുട്ടന്റെയും ഏറ്റവും മികച്ച വർക്ക് അതാണെന്നു ഞാൻ വിശ്വസിക്കുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ വളരെ പരിമിതമായ സാഹചര്യത്തിലാണു സദയം ഷൂട്ട് ചെയ്യുന്നത്. മോഹൻലാലിന്റെ കഥാപാത്രം കിടക്കുന്ന സെല്ലിനുള്ളിലാണു വികാരനിർഭരമായ പല സീനുകളും ഷൂട്ട് ചെയ്യേണ്ടത്. കഷ്ടിച്ച് 10 അടി നീളവും അഞ്ചോ ആറോ അടി വീതിയുമുള്ള സെല്ലിനുള്ളിൽ ഒരു ട്രോളി ക്യാമറ വയ്ക്കാനോ ലൈറ്റിങ്ങിനോ പോലും സൗകര്യമില്ല. എന്നിട്ടും ആ സീനുകളെല്ലാം അത്രമേൽ മനോഹരമാക്കി പകർത്തിയത് ആനന്ദക്കുട്ടന്റെ പരിചയസമ്പത്തിന്റെ മികവാണ്. എന്നോടൊപ്പം ഏറ്റവും അധികം പ്രവർത്തിച്ചിട്ടുള്ള ക്യാമറാമാനും അദ്ദേഹം തന്നെ; 10 സിനിമകളിൽ.

1986ൽ രാരീരത്തിൽ തുടങ്ങുന്നതാണ് ആ സിനിമാബന്ധമെങ്കിലും അതിനു മുൻപ് എന്റെ കോളജ് പഠനകാലത്തു തന്നെ അദ്ദേഹവുമായുള്ള പരിചയം ആരംഭിച്ചിരുന്നു. ആലപ്പുഴ എസ്ഡി കോളജിൽ ഡിഗ്രി അവസാനവർഷ പഠനകാലത്ത് അവിടെ മനോരഥം എന്ന സിനിമയുടെ ഷൂട്ടിങ് സംഘം വന്നപ്പോഴാണത്. സിനിമാ മോഹം അന്നേയുണ്ടായിരുന്നതിനാൽ നടൻമാരെക്കാൾ ഉപരി സാങ്കേതിക പ്രവർത്തകരെയാണ് ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നത്.

ക്യാമറയ്ക്കു പിന്നിൽ ജീൻസൊക്കെയിട്ട ഒരു ചെറുപ്പക്കാരനെ കണ്ടപ്പോൾ വലിയ കൗതുകം തോന്നി. അടുത്തു ചെന്ന് പരിചയപ്പെട്ടു. അന്ന് കുട്ടന് 23 വയസാണു പ്രായം. പിന്നീടു ഞാൻ നവോദയയിൽ അസിസ്റ്റന്റായി ചേർന്ന കാലത്ത് തീക്കടൽ എന്ന സിനിമയുടെ ക്യാമറാമാനും അദ്ദേഹമായിരുന്നു. രാരീരത്തിന്റെ നിർമാതാവായ സാഗ അപ്പച്ചനാണ് ആ സിനിമയിൽ ആനന്ദക്കുട്ടനെ ക്യാമറയേൽപ്പിക്കാമെന്നു നിർദേശിച്ചത്. അതു പിന്നെ എന്റെ ജീവിതത്തിൽ ഇന്നലെവരെ തുടർന്ന വിലപ്പെട്ട സൗഹൃദമായി.

കുട്ടനെ ക്യാമറ ഏൽപ്പിക്കുന്നതിനു പിന്നിൽ കാരണങ്ങൾ പലതാണ്. ഒന്ന് വളരെ വേഗത്തിൽ അദ്ദേഹം ജോലി ചെയ്യും. മുൻപൊക്കെ ഒരു മാസമൊക്കെയാണ് ഒരു സിനിമ ഷൂട്ടിങ് ഷെഡ്യൂൾ. ചുരുങ്ങിയ സമയത്തിനുള്ളിൽ ക്യാമറ ലൈറ്റിങ്ങിനൊക്കെയാണ് ഏറെസമയം പോകുന്നത്. ഇക്കാര്യത്തിൽ കുട്ടന്റെ വേഗം സംവിധായകനും നിർമാതാവിനുമെല്ലാം വലിയ അനുഗ്രഹമായിരുന്നു.

ഇപ്പോൾ ഷൂട്ടിങ് സമയത്ത് സംവിധായകന് ആ സീൻ മോണിറ്ററിൽ കണ്ടു വിലയിരുത്താനാവും. എന്നാൽ 10 വർഷം മുൻപു ഷൂട്ടിങ്ങിൽ ആ സീൻ കാണുന്നതു ക്യാമറാമാൻ മാത്രമായിരുന്നു. മനസ്സിൽ സിനിമ മെനയുന്ന സംവിധായകനു ക്യാമറാമാനെ വിശ്വസിക്കുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തെറ്റാത്ത ആ വിശ്വാസമാണ് ആനന്ദക്കുട്ടനെ ഞാനടക്കമുള്ളവരുടെ പ്രിയപ്പെട്ട ക്യാമറാമാനാക്കിയത്.

മറ്റൊന്ന് അദ്ദേഹവുമായി ആശയവിനിമയം സുഗമമാണ് എന്നതാണ്. അക്കാലത്തൊക്കെ സിനിമ എടുക്കാൻ വരുന്ന പുതുമുഖ സംവിധായകരെല്ലാം ക്യാമറാമാനായി വിളിക്കാൻ ആഗ്രഹിക്കുന്നതു കുട്ടനെയാണ്. ഒരു സീനിയറാണെന്ന ഭാവമില്ലാതെ അവരെ മനസ്സറിഞ്ഞു സഹായിക്കാനും അവർക്കു വേണ്ടതു ഷൂട്ട് ചെയ്യാനും കുട്ടനാവും എന്നതു തന്നെയായിരുന്നു കാരണം. മൂന്നു പതിറ്റാണ്ടോളം സെറ്റുകളിൽ നിന്നു സെറ്റുകളിലേക്ക് ഓടുകയായിരുന്നു കുട്ടൻ. ജഗതി ശ്രീകുമാർ കഴിഞ്ഞാൽ സിനിമയിൽ ഏറ്റവും തിരക്കുള്ള ആളായിരുന്നു എന്നു പറയാം. പക്ഷേ, ആ മികവിന് അർഹിക്കുന്ന ഒരു അംഗീകാരം പോലും കേരളം അദ്ദേഹത്തിനു നൽകിയില്ലെന്നതു ദുഃഖമായി അവശേഷിക്കുന്നു.

‘ആനന്ദം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ....’

ക്യാമറാമാൻ ആനന്ദക്കുട്ടനെ സംവിധായകൻ ഷാജി കൈലാസ് അനുസ്മരിക്കുന്നു

എന്റെ ആദ്യചിത്രമായ ‘ന്യൂസി’ന്റെ ക്യാമറാമാൻ കുട്ടേട്ടൻ എന്ന ആനന്ദക്കുട്ടനായിരുന്നു. ഈഗോ തീരെയില്ലാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 50 ചിത്രങ്ങൾ ചെയ്ത സീനിയർ സംവിധായകനോടും നവാഗത സംവിധായകരോടും ഒരേ സ്നേഹത്തോടെ പെരുമാറാൻ കുട്ടേട്ടനു കഴിഞ്ഞിരുന്നു. കുട്ടേട്ടൻ ആണു ക്യാമറാമാനെങ്കിൽ സെറ്റിൽ എന്നും ആനന്ദത്തിന്റെ അലകളായിരുന്നു. ആനന്ദം പേരിൽ മാത്രമല്ല, പ്രവൃത്തിയിലും പെരുമാറ്റത്തിലും കുട്ടേട്ടൻ കാത്തുസൂക്ഷിച്ചിരുന്നു. കുട്ടേട്ടന്റെ ഛായാഗ്രാഹക ശൈലി ഇന്നത്തെ തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്.

ക്യാമറ കൊണ്ടുള്ള മായാജാലം ആയിരുന്നു കുട്ടേട്ടൻ നടത്തിയത്. ‘2സി’ ക്യാമറയ്ക്കു 35 കിലോയാണു ഭാരം. അതു തോളിൽവച്ച് ഒരു ഷേക്ക് പോലുമില്ലാതെ കുട്ടേട്ടൻ ക്യാമറ ചലിപ്പിക്കുമായിരുന്നു. കുടുംബചിത്രങ്ങളും ആക്‌ഷൻ ചിത്രങ്ങളും അതതിന്റെ രീതിക്കനുസരിച്ചു ചെയ്യാനുള്ള അപാരമായ കഴിവ് കുട്ടേട്ടനുണ്ടായിരുന്നു.

കുടുംബചിത്രങ്ങളുടെ സൗമ്യമായ ഷോട്ടുകളിൽ നിന്ന് എന്റെ ആക്‌ഷൻ ചിത്രങ്ങളുടെ 360 ഡിഗ്രി ഷോട്ടുകളിലേക്കു വളരെവേഗം കൂടുമാറാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

‘ആറാം തമ്പുരാനി’ലെ ‘ഹരിമുരളീരവം’ എന്ന ഗാനം ക്യാമറയിൽ പകർത്തിയതു കുട്ടേട്ടനാണ്. ജൂനിയർ ക്യാമറാമാൻമാർക്കു തിരക്കു വരുമ്പോൾപോലും പകരക്കാരനായി ക്ലാഷ് വർക്ക് ചെയ്യാൻ ഒട്ടും മടിയുണ്ടായിരുന്നില്ല കുട്ടേട്ടന്. ഛായാഗ്രഹണം അദ്ദേഹം നന്നായി ആസ്വദിച്ചു. അത് അദ്ദേഹത്തിനു ജോലിയായിരുന്നില്ല, മറിച്ച് ആത്മാവിനെ കണ്ടെത്തുന്ന തീർഥയാത്രയായിരുന്നു
(Indebted to www.manoramaonline.com)
14.02.2016

ചങ്ങനാശേരി മാർക്കറ്റിലെ ലിൻഡ ഓസ്കറിലെ ബ്രീ ലാർസൺ

 

കോട്ടയം ∙ മികച്ച അഭിനേത്രിക്കുള്ള ഓസ്കർ പുരസ്കാര ജേതാവായ ബ്രീ ലാർസണും കോട്ടയവുമായി എന്തു ബന്ധം ?!മൂന്നു വർഷം മുൻപ്; കൃത്യമായി പറഞ്ഞാൽ 2013 മേയിൽ ബ്രീ ലാർസൺ ചങ്ങനാശേരിയിലും കോട്ടയം ജില്ലയിലെ മറ്റു സ്ഥലങ്ങളിലും എത്തിയിരുന്നു, ഷൂട്ടിങ്ങിന്.സംവിധായകനും എഴുത്തുകാരനുമായ ഡാൻ ബാരൻ ഒരുക്കുന്ന ‘ബസ്‌മതി ബ്ലൂസ്’ എന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണു ബ്രീ ലാർസൺ അന്നു കോട്ടയം ജില്ലയിലെത്തിയത്. ഹോളിവുഡിലെ പ്രമുഖതാരമായ ഡൊണാൾഡ് സതർലൻഡും ബ്രീ ലാർസണുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചങ്ങനാശേരി മാർക്കറ്റിലും പരിസരത്തുമായി നടന്ന ചിത്രീകരണം അഞ്ചു ദിവസത്തോളം നീണ്ടു.ജനിതകമാറ്റം വരുത്തിയ നെൽവിത്ത്‌ ഇന്ത്യയിലെത്തിക്കുന്ന വിദേശകമ്പനികളും അവ സൃഷ്‌ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളുമായിരുന്നു സിനിമയുടെ പ്രമേയം. ജനിതകമാറ്റം വരുത്തിയ വിത്ത് കണ്ടെത്തുന്ന യുവ ശാസ്‌ത്രജ്‌ഞയായ ലിൻഡയുടെ വേഷത്തിലാണ് ബ്രീ ലാർസൺ ചിത്രത്തിൽ അഭിനയിച്ചത്. ഇന്തോ-അമേരിക്കൻ സംയുക്‌ത സംരംഭമായിരുന്നു നിർമാണം. അഞ്ചോളം ഇന്ത്യൻ താരങ്ങളും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്‌സിനു തുല്യമായ രംഗമാണു ചങ്ങനാശേരി മാർക്കറ്റിൽ ചിത്രീകരിച്ചത്. കേരളത്തിന്റെ തനതായ രുചികളും നാടിന്റെ ഭംഗിയും തന്നെ ഏറെ ആകർഷിച്ചെന്നു ബ്രീ ലർസൺ അന്നു പറഞ്ഞിരുന്നു.ഇതിനുമുൻപു ചങ്ങനാശേരി മാർക്കറ്റിൽ ചിത്രീകരിച്ച മലയാളസിനിമകളിൽ മുഖംകാണിച്ച നാട്ടുകാർ ആവേശത്തോടെയാണു ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിലും പങ്കാളികളായത്. ഒരുമാസമെടുത്ത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഷൂട്ടിങ് നടത്തിയ ശേഷമായിരുന്നു സംഘം മടങ്ങിയത്. ഇൗ വർഷം യുഎസിൽ ചിത്രം പുറത്തിങ്ങും.
(www.manoramaonline.com)