Freitag, 31. Januar 2014

ഇന്ത്യയില്‍ പുതുക്കിയ കസ്റംസ് നിയമം മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യന്‍ സെന്‍ട്രല്‍ കസ്റംസ് നിയമങ്ങള്‍ പുതുക്കുന്നു. ഇതനുസരിച്ച് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തിലാവും. ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് പതിനായിരം രൂപയുടെ ഇന്ത്യന്‍ കറന്‍സി മാത്രമേ മേലില്‍ കൈവശം വയ്ക്കാന്‍ അനുവാദമുള്ളു. ഇതില്‍ കൂടുതല്‍ കൈവശമുണ്ടെങ്കില്‍ ഡിക്ളയര്‍ ചെയ്യേണ്ടി വരും. അതുപോലെ ഹാന്‍ഡ് ബാഗുകള്‍ ഉള്‍പ്പടെയുള്ള ബാഗുകളുടെ എണ്ണവും കൃത്യമായും അറിയിച്ചിരിക്കണം. എങ്കില്‍ മാത്രമേ എമിഗ്രേഷന്‍ നടപടി പൂര്‍ണമായും പൂര്‍ത്തിയാവുകയുള്ളു. സെന്‍ട്രല്‍ കസ്റംസിന്റെ പുതുക്കിയ നിയമമനുസരിച്ചാണ് (Customs Baggage Declaration (Amendment) Regulations, 2014) ഈ നടപടി. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കു പോകുന്ന ഇന്ത്യന്‍ പൌരത്വമുള്ളവര്‍ മാത്രം മേലില്‍ എമിഗ്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ മതി. അതുപോലെ തന്നെ വിദേശങ്ങളില്‍ നിന്നെത്തുന്ന ഇന്ത്യന്‍ പൌരത്വമുള്ളവര്‍ എമിഗ്രേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതില്ല. ഫെബ്രുവരി 10 ന് കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും കസ്റംസ് ഡിക്ളറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കിയിരിക്കണം. ഇത്തരം ഫോമുകളില്‍ കൈവശമുള്ള കറന്‍സി, ഗോള്‍ഡ്, ബുല്യന്‍സ്, മറ്റു നിയന്ത്രിത സാധനങ്ങള്‍ എന്നിയെപ്പറ്റിയുള്ള വിവരങ്ങള്‍ ആരായുന്നുണ്ട്. ഇന്ത്യന്‍ കസ്റംസ് ഡിക്ളറേഷന്‍ ഫോമില്‍ ചേര്‍ത്തിരിക്കുന്ന മുറിച്ചെടുക്കാവുന്ന ഭാഗമായിരിക്കും എമിഗ്രേഷന്‍ കാര്‍ഡ്. ഇന്ത്യയിലെത്തുന്നതിനു മുന്‍പ് കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കുള്ളില്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. കൂടാതെ വിദേശ കറന്‍സി, സാറ്റലൈറ്റ് ഫോണ്‍, മാംസാധിഷ്ടിതമായ വസ്തുക്കള്‍, ഡയറി പ്രോഡക്ട്സ്, ഫിഷ്/പൌള്‍ട്ടറി സാധനങ്ങള്‍, വിത്തുകള്‍, സസ്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പൂക്കള്‍, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവയെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ബാഗേജുകളെപ്പറ്റി പ്രത്യേകം എഴുതിച്ചേര്‍ത്തിരിക്കണം. ഇന്ത്യയിലെ 19 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇ-കസ്റംസ് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീനഗര്‍, അമൃത്സര്‍, ജയ്പൂര്‍, ഡല്‍ഹി, അഹമ്മദ്ബാദ്, ഗോഹട്ടി, നാഗ്പൂര്‍, മുംബൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ഗോവാ, ബാംഗളൂര്‍, ചെന്നൈ, കോഴിക്കോട്, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, കൊച്ചി, തിരുവനത്തപും, പോര്‍ട്ട്ബ്ളയര്‍ എന്നിവയാണ് വിമാനത്താവളങ്ങള്‍.