Dienstag, 30. September 2014


 മുഞ്ഞച്ചെടിയില്‍നിന്നു കാന്‍സര്‍ പ്രതിരോധ രാസസംയുക്തം
 
കോട്ടയം: കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള പുതിയ രാസസംയുക്തം കണെ്‌ടത്തി. ഫലപ്രദവും ചെലവുകുറഞ്ഞതും പ്രകൃതിദത്തവുമായ ഡൈറ്റെര്‍പീന്‍ സംയുക്തമാണു കാന്‍സര്‍ പ്രതിരോധ ശേഷിയുള്ളതായി കണെ്‌ടത്തിയത്‌.

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന പ്രമ്‌ന സെറാറ്റിഫോളിയ എന്ന ശാസ്‌ത്രനാമത്തില്‍ അറിയപ്പെടുന്ന മുഞ്ഞ എന്ന ചെടിയില്‍ നിന്നാണു കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമായേക്കാവുന്ന ഈ കണെ്‌ടത്തല്‍. വെര്‍ബനേസി കുടുംബത്തില്‍ പെടുന്ന ഈ സസ്യം ദശമൂലഗണത്തില്‍പ്പെടുന്നവയും നിരവധി ആയുര്‍വേദ യോഗങ്ങളില്‍ ഉപയോഗിക്കുന്നതുമാണ്‌. കോട്ടയം സിഎംഎസ്‌ കോളജിന്റെ ബോട്ടണി വിഭാഗം മുന്‍ മേധാവിയും എംജി യൂണിവേഴ്‌സിറ്റി പരിസ്ഥിതി വിഭാഗത്തിലെ റിസര്‍ച്ച്‌ ഗൈഡുമായ ഡോ. കെ.വി. ജോര്‍ജ്‌, ഇംഗ്ലണ്‌ടിലെ ഗ്രീനിച്ച്‌ യൂണിവേഴ്‌സിറ്റിയിലെ ഫാര്‍മകോഗ്‌നസി വിഭാഗത്തിന്റെ തലവനുമായ ഡോ. സോളമണ്‍ ഹാപ്‌റ്റിമെറിയവുമായി ചേര്‍ന്നുള്ള കഴിഞ്ഞ ഏഴു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമാണീ കണെ്‌ടത്തല്‍.

മൂത്രാശയക്കല്ല്‌, പ്രമേഹം തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള രാസസംയുക്തങ്ങളും ഇതിനോടകം മുഞ്ഞയില്‍ നിന്നും ഇവര്‍ വേര്‍തിരിച്ചിട്ടുണ്‌ട്‌. ആയുര്‍വേദത്തില്‍ അഗ്നിമന്ധ എന്നറിയപ്പെടുന്ന ഈ ചെടിയുടെ ആറോളം രൂപവ്യതിയാന ഗണങ്ങളെ ഡോ.ജോര്‍ജ്‌ കണെ്‌ടത്തി സംരക്ഷിച്ചു പോരുന്നുണ്‌ട്‌. വളരെയധികം അപകടകരമായ ന്യൂറോബ്ലാസ്‌റ്റോമ, മെലനോമ കാന്‍സര്‍ കലകളെ പ്രതിരോധിക്കുന്നതിലാണു അഞ്ച്‌-മീഥൈല്‍-10-ഡിമീഥൈല്‍-എബിറ്റെന്‍ ഗണത്തില്‍പെടുന്ന ഈ സംയുക്തം വിജയിച്ചത്‌. സമാനചികിത്സയ്‌ക്കു ഇന്ന്‌ ഉപയോഗിക്കുന്ന എറ്റോപ്‌സൈഡ്‌ രാസ സംയുക്തങ്ങളെക്കാള്‍ വേഗത്തിലും പാര്‍ശ്വഫലങ്ങളില്ലാതെയും ഫലപ്രദമായി ഉപയോഗിക്കാനാവും എന്നതാണു വലിയ നേട്ടം. സുഗന്ധപൂരിതവും നിരോക്‌സീകരണ സ്വഭാവവുമുള്ള ഈ സംയുക്തം ചെടിയുടെ വേരില്‍നിന്നാണു വേര്‍തിരിച്ചെടുക്കുന്നത്‌. അമേരിക്കയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ഫൈറ്റോതെറാപ്പി റിസേര്‍ച്ച്‌ ജേണലിന്റെ പുതിയ പതിപ്പില്‍ പ്രസ്‌തുത പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ടുണ്‌ട്‌. 




Keine Kommentare:

Kommentar veröffentlichen