Donnerstag, 5. Juli 2012

സംഗീത സംവിധായകന്‍ എല്‍പിആര്‍ വര്‍മ

ചങ്ങനാശേരി: സംഗീത സംവിധായകനും പിന്നണി ഗായകനുമായിരുന്ന പുഴവാത്‌ ലക്ഷ്മിപുരം കൊട്ടാരത്തിലെ എല്‍.പി.ആര്‍. വര്‍മ ഓര്‍മകളിലേക്കു പറന്നകന്നിട്ട്‌ ഇന്ന്‌ ഒമ്പതു വര്‍ഷം. ഒരു കാലത്ത്‌ കേരളത്തിന്റെ സംഗീത ലോകത്ത്‌ പേരെടുത്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായിരുന്നു എല്‍പിആര്‍. നൂറുകണക്കിനു വേദികളില്‍ സംഗീത സദസുകള്‍ നടത്തി കൈയടി നേടിയിട്ടുള്ള ഈ സംഗീതജ്ഞന്‍ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അഗ്രഗണ്യനായിരുന്നു. ലക്ഷ്മിപുരം കൊട്ടാരത്തില്‍ മംഗലാഭായി തമ്പുരാട്ടിയുടെയും വടക്കാഞ്ചേരി വാസുദേവന്‍ നമ്പൂതിരിയുടെയും മകനായിരുന്നു പ്രശസ്തനായ ഈ സംഗീതജ്ഞന്‍.

തെക്കന്‍കൂര്‍ രാജവംശത്തിന്റെയും സ്വാതി തിരുനാളിന്റെയും പാമ്പര്യമുള്ള ചങ്ങനാശേരിയിലെ ലക്ഷ്മീപുരം കൊട്ടാരത്തില്‍ ജനിച്ച ആദ്ദേഹം സംഗീതത്തിലെ രാജപ്രൗഢിയായിരുന്നു. 20-ാ‍ം വയസില്‍ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നും ഗാനഭൂഷണം പാസായ വര്‍മ നൂറുകണക്കിന്‌ സംഗീതങ്ങള്‍ക്ക്‌ ഭാവാത്മകത പകര്‍ന്നു. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഉത്സവപ്പറമ്പുകളിലും പൊതു വേദികളിലും സംഗീതത്തിന്റെ ഊഷ്മളത പകരാന്‍ ഈ കലാകാരനു കഴിഞ്ഞു.

നാടകങ്ങളിലും സിനിമകളിലും എല്‍പിആര്‍ മിന്നിതിളങ്ങിയിട്ടുണ്ട്‌. പൊന്‍കുന്നം വര്‍ക്കിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കേരളാ തീയറ്റേഴ്സിന്റെ ആദ്യനാടകമായ വിശറിക്ക്‌ കാറ്റു വേണ്ട എന്ന നാടകത്തിലെ ഗാനങ്ങള്‍ക്ക്‌ സംഗീത സംവിധാനം നിര്‍വഹിച്ചത്‌ എല്‍പിആറായിരുന്നു. ചക്കരപന്തലില്‍ തേന്‍മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ, കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു എന്നീ ഗാനങ്ങള്‍ കേരളക്കരയെ കോരിത്തരിപ്പിച്ചിരുന്നു.

ഉള്ളതു മതി സിനിമയില്‍ അജ്ഞാത സഖി ആത്മസഖി എന്ന വയലാര്‍ രാമവര്‍മ രചിച്ച ഗാനത്തിന്റെ സംഗീതസംവിധാനത്തിന്‌ എല്‍പിആറിന്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഗാനഗന്ധര്‍വന്‍ യേശുദാസിന്‌ ആദ്യമായി ദേശീയ അവാര്‍ഡ്‌ ലഭിച്ചതും ഈ ഗാനത്തിനാണ്‌. മേജര്‍ നായര്‍ എന്ന സിനിമയിലെ പൗര്‍ണമി നാളില്‍ എന്ന ഗാനത്തിലൂടെ മലയാളത്തിനു പ്രിയങ്കരനായ ജയചന്ദ്രനെ ആദ്യമായി സിനിമയില്‍ എത്തിച്ചതും എല്‍പിആര്‍ എന്ന സംഗീത സ്നേഹിയാണ്‌. പ്രശസ്ത നാടകഗാനമായ പറന്ന്‌ പറന്നു പറന്നു ചെല്ലാന്‍ എന്ന പ്രശസ്ത നാടക ഗാനം സംവിധാനം നിര്‍വഹിച്ചതും അദ്ദേഹമായിരുന്നു.

അനാര്‍ക്കലി, അയിത്തം തുടങ്ങി നിരവധി സിനിമകളിലും എല്‍പിആര്‍ വേഷമണിഞ്ഞിട്ടുണ്ട്‌. മൃശ്ചഘടികം എന്ന നാടകത്തിലെ സംഗീത സംവാധാനത്തിനും അദ്ദേഹത്തിനു ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. കേരളത്തിന്റെ സംഗീത ലോകത്ത്‌ നിരവതി സംഗീതങ്ങള്‍ സംഭാവന ചെയ്ത്‌ കാലയവനിക്കുള്ളില്‍ മറഞ്ഞ എല്‍പിആറിനെ ചങ്ങനാശേരിയും കേരളവും വിസ്മരിച്ച അവസ്ഥയിലാണ്‌. അദ്ദേഹത്തിന്‌ ഉചിതമായ സ്മാരകം നിര്‍മിക്കുന്നതിനോ അനുസ്മരണങ്ങള്‍ സംഘടിപ്പിക്കാനോ ആസ്വാദകരും മറന്നു.

എല്‍പിആര്‍ ഗാനങ്ങളുടെ ആല്‍ബം നിര്‍മിക്കുമെന്ന്‌ ശിഷ്യന്‍ സുരേഷ്‌ ഭൈമി

ചങ്ങനാശേരി: പ്രശസ്ത സംഗീത സംവിധായകന്‍ എല്‍പിആര്‍ വര്‍മയുടെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ആല്‍ബം പുറത്തിറക്കാനൊരുങ്ങുകയാണ്‌ പ്രിയ ശിഷ്യന്‍ ഭൈമി സുരേഷ്‌. എല്‍പിആറിന്റെ തന്നെ ടൂണിലും ശൈലിയിലും പാടി കാസറ്റ്‌ പുറത്തിറക്കുമെന്നും ഭൈമി പറഞ്ഞു.

ലക്ഷ്മപുരത്തെ വസതിയില്‍ അഞ്ചു വര്‍ഷക്കാലം ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഭൈമി എല്‍പിആറിനൊപ്പം പല വേദികളുലും സംഗീതം ആലപിച്ചിട്ടുണ്ട്‌. ഗുരു ദക്ഷിണയായാണ്‌ ഭൈമി കാസറ്റും ആല്‍ബവും പുറത്തിറക്കുന്നത്‌.
(News source: Deepika.com)

Keine Kommentare:

Kommentar veröffentlichen