Sonntag, 15. Juli 2012

ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലിന്റെ പൗരോഹിത്യ സ്വീകരണ സുവര്‍ണജൂബിലിയുടെയും മെത്രാഭിഷേക റൂബി ജൂബിലിയുടെയും ഭാഗമായി പിഒസിയില്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍, കെസിബിസി വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍, മാര്‍ പവ്വത്തിലിനെ പൊന്നാടയണിയിക്കുന്നു. ബിഷപ്പുമാരായ മാര്‍ തോമസ്‌ ചക്യത്ത്‌, കുര്യാക്കോസ്‌ മാര്‍ തെയോഫിലസ്‌ എന്നിവര്‍ സമീപം.

വിദ്യാഭ്യാസ രംഗത്തു മാര്‍ പവ്വത്തിലിന്റെ സംഭാവനകള്‍ വലുത്‌: കെ.എം. മാണി

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സമഗ്രപുരോഗതിയിലേക്കു നയിച്ച വ്യക്തിയാണ്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലെന്ന്‌ ധനമന്ത്രി കെ.എം. മാണി. മാര്‍ ജോസഫ്‌ പവ്വത്തിലിന്റെ 40-ാ‍ം മെത്രാഭിഷേക വാര്‍ഷികവും പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലിയും പ്രമാണിച്ച്‌ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ലൂര്‍ദ്‌ ഫൊറോന പള്ളി സംഘടിപ്പിച്ച ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ പവ്വത്തിലിന്റെ മഹനീയ വ്യക്തിത്വത്തെ സഭ തിരിച്ചറിഞ്ഞു. അദ്ദേഹത്തെ താന്‍ കാണുന്നത്‌ ഒരു ബിഷപ്‌ എന്ന നിലയില്‍ മാത്രമല്ല, ചരിത്രത്തില്‍ ഇടംനേടിയ വ്യക്തി എന്ന നിലയിലുമാണ്‌. വിദ്യാഭ്യാസ വിഷയങ്ങളില്‍ കേരളത്തിന്‌ അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്‌.

സ്വാശ്രയ കോളജുകള്‍ വന്ന സമയത്ത്‌ അതുണ്ടാക്കിയ വിവാദങ്ങള്‍ വലുതായിരുന്നു. മാര്‍ പവ്വത്തിലിന്റെ അന്നത്തെ നിലപാടുകള്‍ ശരിയായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു. സാമൂഹ്യനീതിയെക്കുറിച്ച്‌ മാര്‍ പവ്വത്തില്‍ എഴുതിയ ലേഖനങ്ങള്‍ ഇരുത്തി ചിന്തിപ്പിക്കുന്നവയായിരുന്നു. സഭ തന്നെയാണു രാജ്യത്തിന്‌ ഏറ്റവുമധികം സാമുഹ്യനീതി നല്‍കിയിട്ടുള്ളത്‌.

സാമൂഹ്യനീതി കൈവരിച്ചുകൊണ്ടാണ്‌ സഭ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്‌. മാര്‍ പവ്വത്തില്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചപ്പോള്‍ അതു സാമൂഹ്യനീതിക്കും വേണ്ടിയായിരുന്നു. മാര്‍ പവ്വത്തിലിനെപ്പോലെ മതേതരമായി ചിന്തിക്കുന്നവര്‍ ചുരുക്കമാണ്‌. വിശാലമായ ചിന്തയിലൂന്നിയ ജനാധിപത്യം അദ്ദേഹം മുറുകെ പ്പിടിച്ചു. അദ്ദേഹത്തിന്റെ അറിവ്‌ ദൈവം അറിഞ്ഞുകൊടുത്തതാണ്‌. അവശ്യ സമയത്ത്‌ അഭയം പ്രാപിക്കാവുന്ന ഒരു വ്യക്തിത്വമാണ്‌ അദ്ദേഹത്തിന്റേത്‌. അവശ്യ സമയത്ത്‌ ഉപദേശം നേടുന്നതിന്‌ പലപ്പോഴും അദ്ദേഹത്തിന്റെ അടുക്കലെത്തിയിട്ടുണെ്ടന്നും കെ.എം. മാണി പറഞ്ഞു.

സഭയ്ക്കുള്ളിലെ കൂട്ടായ്മയും ദൈവത്തോടുള്ള ബന്ധവും എന്നും അദ്ദേഹം മുറുകെപ്പിടിക്കുന്നുവെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാബാവ പറഞ്ഞു. സഭയ്ക്കു പുറത്തു കാണുന്ന ദൈവമക്കളെയും അദ്ദേഹം തന്നോടു ചേര്‍ത്തുപിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വളരെ ആഴത്തിലുള്ള ചിന്തകള്‍ക്കുശേഷം ചില ബോധ്യങ്ങളിലെത്തുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ്‌ മാര്‍ ജോസഫ്‌ പവ്വത്തിലിന്റേതെന്ന്‌ അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലി സ്മരണികയുടെ പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ച തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം. സൂസപാക്യം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷമേഖലയില്‍ മാര്‍ പവ്വത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും നന്മ ഉണ്ടാക്കിയിട്ടുണെ്ടന്ന്‌ മാര്‍ പവ്വത്തിലിനെ പൊന്നാട അണിയിച്ചു പ്രസംഗിച്ച പാളയം ഇമാം ജമാലുദീന്‍ മങ്കട പറഞ്ഞു. ചടങ്ങില്‍ ദീപിക മുന്‍ എക്സിക്യൂട്ടീവഅ എഡിറ്റര്‍ ടി. ദേവപ്രസാദ്‌ മാര്‍ പവ്വത്തിലിനു മംഗളപത്രം സമര്‍പ്പിച്ചു.

മേയര്‍ കെ.ചന്ദ്രിക, റവ. സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്കോപ്പ, ഷെവലിയര്‍ കോശി എം. ജോര്‍ജ്‌, ജോണിക്കുട്ടി ജെയിംസ്‌ പഴയചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ വി.തടത്തില്‍ സ്വാഗതം പറഞ്ഞു.
മാര്‍ പവ്വത്തില്‍ ബോധ്യങ്ങള്‍ സധൈര്യം വിളിച്ചുപറഞ്ഞ ഇടയന്‍: ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌

കൊച്ചി: സത്യത്തെയും സാമൂഹ്യനീതിയെയുംകുറിച്ചുള്ള ബോധ്യങ്ങള്‍ ധൈര്യപൂര്‍വം സമൂഹത്തില്‍ അവതരിപ്പിച്ച ഇടയനാണ്‌ ചങ്ങ നാശേരി മുന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലെന്നു ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ ചെയര്‍മാനും സിബിസിഐ, കെസിബിസി അധ്യക്ഷനുമായിരുന്ന മാര്‍ പവ്വത്തിലിന്റെ പൗരോഹിത്യസ്വീകരണ സുവര്‍ണജൂബിലിയുടെയും മെത്രാഭിഷേകത്തിന്റെ റൂബി ജൂബിലിയുടെയും ഭാഗമായി പിഒസിയില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധാര്‍മികപ്രതിസന്ധികളില്‍ ശരിയുടെ പക്ഷത്തു നില്‍ക്കാന്‍ മാര്‍ പവ്വത്തില്‍ ശ്രദ്ധിച്ചു. ഭാരതത്തില്‍ സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ ബൗദ്ധികനേതൃത്വം വിലമതിക്കാനാവാത്തതാണ്‌. മതേതരത്വം എന്നാല്‍ ദൈവത്തെയും മതവിശ്വാസത്തെയും എതിര്‍ക്കുന്നതല്ല. മതേതരത്വം നിലനില്‍ക്കുന്നിടത്ത്‌ എല്ലാ മതങ്ങളുടെയും അവകാശങ്ങള്‍ ഒരുപോലെ അംഗീകരിക്കപ്പെടണമെന്നും ജസ്റ്റീസ്‌ അഭിപ്രായപ്പെട്ടു.

'മതാന്തരസൗഹാര്‍ദവും സഭാന്തരബന്ധങ്ങളും' എന്ന വിഷയത്തിലായിരുന്നു സിമ്പോസിയം. 'മതസൗഹാര്‍ദം കേരളത്തില്‍' എന്ന വിഷയത്തില്‍ പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്‌. രാധാകൃഷ്ണന്‍, ഇന്ത്യന്‍ ഭരണഘടനയും മതസ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ ജസ്റ്റീസ്‌ സിറിയക്‌ ജോസഫ്‌, കേരളത്തിലെ സഭകള്‍, സഭൈക്യ സംരംഭങ്ങളിലെ വളര്‍ച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം എന്ന വിഷയത്തില്‍ റവ. ഡോ. മാത്യു വെള്ളാനിക്കല്‍, �കേരളത്തിലെ സഭയും സാമൂഹ്യരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും എന്ന വിഷയത്തില്‍ ഡോ. കെ.എം. ഫ്രാന്‍സിസ്‌ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പി.സി.സിറിയക,്‌ റവ.ഡോ. ആദായി ജേക്കബ്‌, റവ.ഡോ.ജോര്‍ജ്‌ കിഴക്കേമുറി എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഉച്ചയ്ക്കുശേഷം നടന്ന ചട ങ്ങില്‍ കെസിബിസി വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍, എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌, ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ തെയോഫിലസ്‌, റവ.ഡോ.ജോസഫ്‌ മുണ്ടകത്തില്‍ എന്നിവര്‍ മാര്‍ പവ്വത്തിലിന്‌ ആശംസകള്‍ നേര്‍ന്നു.

News source: Deepika.com

Keine Kommentare:

Kommentar veröffentlichen