Dienstag, 17. Juli 2012



ഇന്‍സുലിന്‍ പമ്പ്‌ വലിച്ചെറിയൂ, പ്രമേഹത്തിനു മധുര ചികിത്സ!

ഫ്രാങ്കോ ലൂയിസ്‌

കേണിച്ചിറ (കല്‍പറ്റ): മധുരം പ്രമേഹ ചികിത്സയ്ക്കുള്ള മരുന്ന്‌. കടുംമധുരമുള്ള ലഡുവും ജിലേബിയും പ്രമേഹചികിത്സയില്‍ ഔഷധമാണെന്നു വിശ്വസിക്കാനാകുന്നില്ല, അല്ലേ.
വയനാട്ടിലെ കല്‍പറ്റയില്‍നിന്ന്‌ 23 കിലോമീറ്റര്‍ അകലെയുള്ള കേണിച്ചിറ ഗ്രാമത്തിലാണു പ്രമേഹ രോഗികള്‍ക്കു വിലക്കപ്പെട്ട മധുരം നല്‍കി രോഗമുക്തരാക്കുന്ന അത്യപൂര്‍വ ചികിത്സ. കാട്ടുവൈദ്യമോ ലാടവൈദ്യമോ അല്ല. അലോപ്പതിയില്‍ എംബിബിഎസ്‌ ബിരുദം നേടിയ ഡോക്ടറുടെ ചികിത്സതന്നെ. പ്രമേഹത്തിനു മധുരചികില്‍സ തേടി വയനാടന്‍ ചുരം കയറിയെത്തുന്നതു നൂറുകണക്കിനാളുകള്‍.

മധുരചികില്‍സ കൊതിക്കുന്ന പ്രമേഹരോഗികള്‍ തോന്നുംപടി മധുരം നുണയാമെന്നു ധരിക്കേണ്ട. ചില ചിട്ടകളുണ്ട്‌. അകത്താക്കുന്ന ഭക്ഷണത്തിന്‌ ആനുപാതികമായ വ്യായാമവും വേണം: മധുരചികിത്സ വിധിക്കുന്ന ഡോ.എം.വി. പ്രസാദ്‌ ഓര്‍മിപ്പിക്കുന്നു.

കേണിച്ചിറയിലെ മധുരചികിത്സാ കേന്ദ്രത്തിന്റെ പേര്‌ ഫ്രണ്ട്സ്‌ ഓഫ്‌ ഡയബെറ്റ്സ്‌ എന്നാണ്‌. ഡയബെറ്റ്സ്‌ ക്ലിനിക്ക്‌ എന്നോ ആശുപത്രിയെന്നോ അല്ല. പ്രമേഹച്ചങ്ങാതിമാര്‍ക്ക്‌ ഒത്തുകൂടാന്‍ ആയിരത്തിലേറെ പേര്‍ക്ക്‌ ഇരിക്കാവുന്ന ഓഡിറ്റോറിയം. എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും രാവിലെ പത്തോടെ മഞ്ചേശ്വരം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള രോഗികളും ബന്ധുക്കളും ഇവിടെയെത്തും. നാനൂറോളം രോഗികളും അവര്‍ക്കൊപ്പം എത്തുന്നവരുമടക്കം ആയിരത്തിലേറെ പേര്‍. ഓരോ തവണയും കേട്ടറിഞ്ഞു പുതുതായി എത്തുന്ന പ്രമേഹച്ചങ്ങാതിമാര്‍.

ഫ്രണ്ട്സ്‌ ഓഫ്‌ ഡയബെറ്റ്സിന്റെ ഓഫീസിലെ 04936 210240, 210255 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച്‌ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത്‌ എത്തുന്ന രോഗികള്‍ക്കു രാവിലെ 11 മുതല്‍ രണ്ടു മണിക്കൂര്‍ ഡോക്ടറുടെ ക്ലാസാണ്‌. എന്താണു പ്രമേഹം, എങ്ങനെ നേരിടാമെന്നതാണു ക്ലാസിന്റെ രത്നച്ചുരുക്കം. പാന്‍ക്രിയാസ്‌ അടക്കമുള്ള ആന്തരികാവയവങ്ങളുടെ വര്‍ണചിത്രങ്ങള്‍ എല്‍സിഡി പ്രൊജക്ടറിലൂടെ പ്രദര്‍ശിപ്പിച്ചു യുക്തിപൂര്‍വം സരസമായാണു കാര്യങ്ങളുടെ വിശദീകരണം.

പാന്‍ക്രിയാസ്‌ ഗ്രന്ഥി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തതാണു പ്രമേഹകാരണം. ഭക്ഷണത്തില്‍നിന്നുള്ള ഗ്ലൂക്കോസിനെ പൂര്‍ണമായും ഊര്‍ജമാക്കാന്‍ പാന്‍ക്രിയാസിനു കഴിയാത്തതുമൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്നു. അതു കുറയ്ക്കാനുള്ള മരുന്നു കഴിപ്പിക്കുകയാണ്‌ അലോപ്പതിയിലെ പരമ്പരാഗത ചികിത്സ. എന്നാല്‍, ഈ ചികിത്സ തുടരുകയും മധുരം വര്‍ജിച്ചു ഗോതമ്പും മറ്റും മാത്രം ഭക്ഷണശീലമാക്കുകയും ചെയ്താല്‍ പാന്‍ക്രിയാസ്‌ ഗ്രന്ഥിയിലെ കോശങ്ങള്‍ പിന്നെയും അലസരാകും. ഔഷധപ്രയോഗം വൃക്കയേയും ബാധിക്കും.

യഥാര്‍ഥത്തില്‍ പ്രമേഹ രോഗികള്‍ക്കു വേണ്ടതു പാന്‍ക്രിയാസ്‌ ഗ്രന്ഥികളിലെ മയങ്ങിപ്പോയ കോശങ്ങളെ ഉണര്‍ത്താനുള്ള ചികിത്സയാണ്‌. പാന്‍ക്രിയാസ്‌ ഗ്രന്ഥി കര്‍മനിരതമായാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടില്ല. പ്രമേഹത്തില്‍നിന്നു മുക്തരാകുമെന്നര്‍ഥം.

നിയന്ത്രിതമായി മധുരം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താല്‍ പാന്‍ക്രിയാസ്‌ ഗ്രന്ഥികള്‍ ഉണരുമെന്നു ഡോ.എം.വി. പ്രസാദ്‌ അനുഭവസാക്ഷ്യങ്ങളോടെ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തില്‍നിന്നുള്ള ഊര്‍ജവും രക്തത്തിലെ പഞ്ചസാരയുമെല്ലാം അപ്പപ്പോള്‍ കത്തിച്ചുകളയാന്‍ വ്യായാമം അനിവാര്യമാണ്‌. സദസിലുള്ളവരെ ഡോക്ടര്‍തന്നെ വ്യായാമമുറകള്‍ പഠിപ്പിച്ചുകൊണ്ടാണു ക്ലാസ്‌ അവസാനിപ്പിക്കുന്നത്‌. ക്ലാസിനു പിന്നാലെ പരിശോധന. ഗ്രൂപ്പായി ഇരുത്തി ഓരോരുത്തരേയും പരിശോധിക്കും, മാര്‍ഗനിര്‍ദേശം നല്‍കും. മരുന്ന്‌ മൂന്നിലൊന്നായെങ്കിലും ചുരുക്കും. മൂന്നു മാസത്തേക്കു കുറിച്ചുനല്‍കുന്ന മരുന്ന്‌ അവിടെനിന്നുതന്നെ വാങ്ങാം.

കടുത്ത പ്രമേഹം മൂലം ദിവസേന ഒന്നിലെറെ തവണ ഇന്‍സുലിന്‍ കുത്തിവയ്ക്കേണ്ടിവരുന്നവര്‍ ശരീരത്തില്‍ ഇന്‍സുലിന്‍ പമ്പ്‌ ഘടിപ്പിക്കാറുണ്ട്‌. ഇന്‍സുലിന്‍ പമ്പ്‌ കൈയോടെ നീക്കംചെയ്ത്‌ ലഡുമരുന്നായി നല്‍കുകയാണ്‌ ഈ ഡോക്ടര്‍. ഒരു ലഡു അഞ്ചായി പകുത്ത്‌ മൂന്നു മണിക്കൂര്‍ ഇടവിട്ടു കഴിച്ചുകൊണ്ടു തുടക്കം. ദിവസം മൂന്നു ലഡു കഴിക്കുന്നവര്‍വരെ ഡോക്ടറുടെ പ്രമേഹച്ചങ്ങാതിമാരിലുണ്ട്‌. മുഖ്യമന്ത്രിയുടെ പത്നിയും മന്ത്രിമാരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍.

മധുരചികിത്സ തുടങ്ങിയത്‌

എങ്ങനെ?

മുന്നൂറിലേറെ ഗ്രാം പ്രമേഹമുള്ള 73 വയസുള്ള സ്ത്രീയാണ്‌ എന്നെ ഈ ദിശയിലൂടെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. ഗുളികയ്ക്കു പുറമേ ഇന്‍സുലിന്‍ കുത്തിവച്ചുകൊണ്ടിരുന്ന അവര്‍ മധുരമുള്ളതൊന്നും കഴിക്കാറില്ല. പതിവിനു വിരുദ്ധമായി മധുരമുള്ള ചായ കുടിച്ചതോടെ അവര്‍ ബോധരഹിതയായി വീണു. ഷുഗര്‍ 27 ആയി കുറഞ്ഞതാണ്‌ കാരണം. മധുരമുള്ള ചായ പാന്‍ക്രിയാസ്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കാനിടയാക്കിയെന്ന്‌ അര്‍ഥം. തുടക്കം അവിടെനിന്നാണ്‌.

എത്രപേരെ പ്രമേഹമുക്തരാക്കി?

കൃത്യമായ കണക്കില്ല. ലക്ഷം പേരെയെങ്കിലും.

മധുരചികിത്സയോടു ഭിന്നാഭിപ്രായങ്ങളുണ്ടല്ലോ?

പ്രമേഹം മാറാരോഗമെന്നു വിശ്വസിക്കുന്ന ചില ഡോക്ടര്‍മാരും ഇന്‍സുലിന്‍ കമ്പനികളും എതിര്‍ക്കുന്നതു സ്വാഭാവികം. രോഗശാന്തി നേടിയവരുടെ അനുഭവസാക്ഷ്യത്തിനു മുന്നില്‍ അതെല്ലാം നിഷ്പ്രഭമാണ്‌.

Keine Kommentare:

Kommentar veröffentlichen